തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബസ് കണ്ടക്ടർ എന്നിവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി.
ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്കു കോടതി വീണ്ടും നോട്ടിസ് അയച്ചു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 ന് രാത്രി 10 നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവർ യദുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നാണു കേസ്.
പോലീസ് അന്വേഷണത്തിൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് യുദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതി നോട്ടീസ് അയച്ചത്.